തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ചുമതലയേൽക്കും മുന്‍പ് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുൻകൂറായി ഉത്തരവായി ഇറക്കിയതിനെച്ചൊല്ലി വിവാദം.
ജൂണ്‍ 30നു വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറിയുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് ധന (പെൻഷൻ) വകുപ്പ് ഏപ്രിൽ 28നാണ് ഉത്തരവിറക്കിയത്.
അതേസമയം, അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥർ വിരമിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കുന്ന സാധാരണ നടപടി ഉത്തരവ് മാത്രമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ ആനുകൂല്യങ്ങൾ എത്രയെന്ന് അറിയിക്കൽ മാത്രമാണിത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നിടങ്ങളിൽ മറ്റ് ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വാങ്ങി നൽകണം. ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്ന ചില ഓഡിറ്റ് നിർദേശങ്ങൾ പോലും ഇക്കൂട്ടത്തിൽ പരിഗണിക്കും. ഇത്തരം രേഖകളെല്ലാം അക്കൗണ്ടന്റ് ജനറൽ പരിശോധിച്ച ശേഷമാണ് പെൻഷൻ അനുവദിക്കുന്നത്.
പുതിയ സർക്കാർ അധികാരമേൽക്കുന്നതിനൊപ്പം അടുത്ത മാസത്തോടെ പുതിയ ചീഫ് സെക്രട്ടറി നിയമനവുമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി തിരികെ എത്തിയാൽ അദ്ദേഹം ചീഫ് സെക്രട്ടറിയാകും. 1989 ബാച്ചുകാരനായ അദ്ദേഹം നിലവിൽ ഗ്രാമവികസന മന്ത്രാലയം സെക്രട്ടറിയാണ്. 2027 ജനുവരിവരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ട്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായ വിശ്വനാഥ് സിൻഹയാണ് പിന്നീട് പരിഗണനയിലുള്ളത്. 1991 ബാച്ചിലെ രചനാ ഷാ, 1992 ബാച്ചിലെ സഞ്ജീവ് കൗശിക് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ട്.